ഉദുമ പീഡനം: കുരുക്കഴിയാത്ത ദുരൂഹതകൾ
September 15, 2020
ഉദുമ: ഉദുമ ലൈംഗീക പീഡനത്തെച്ചൊല്ലി ഓൺലൈൻ വാർത്താ ചാനലുകൾ തമ്മിൽ പൊരിഞ്ഞ യുദ്ധം.
പരാതിക്കാരിയെ അനുകൂലിച്ചും എതിർത്തുമാണ് വ്യത്യസ്ത ഓൺലൈൻ വാർത്താ ചാനലുകളിൽ യുദ്ധം കൊഴുക്കുന്നത്.
പീഡനത്തിനിരയായ യുവതി 13 ആൾക്കാരുടെ പേരാണ് ഏറ്റവുമൊടുവിൽ വെളിപ്പെടുത്തിയത്. കാസർകോട്ടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യുവതിയുടെ വെളിപ്പെടുത്തലുകൾ.
ഓഗസ്ത് മാസത്തിൽ 5 പേർക്കെതിരെ മാത്രം പരാതി നൽകിയ യുവതി പിന്നീട് നടത്തിയ വെളിപ്പെടുത്തലിൽ 13 യുവാക്കളുടെ പേര് കൂടി പുറത്തു വിടുകയായിരുന്നു.
ഭർത്താവിന്റെ അടുത്ത സുഹൃത്തായ തുഫൈലാണ് തന്നെ ആദ്യമായി ലൈംഗീക പീഡനത്തിന് ഇരയാക്കിയതെന്നാണ് യുവതിയുടെ പരാതി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും, പ്രചരിപ്പിക്കുകയും ചെയ്താണ് തുഫൈൽ മറ്റുള്ള 17 പേർക്ക് തന്നെ കാഴ്ച വെച്ചതെന്നാണ് യുവതിയുടെ മൊഴി.
ഫോൺവിളി വഴിയുണ്ടായ പരിചയമാണ് തുഫൈലുമായി അടുക്കാൻ കാരണമെന്നും ഇദ്ദേഹത്തെ മുമ്പ് പരിചയമില്ലെന്നുമാണ് യുവതി അവകാശപ്പെടുന്നതെങ്കിലും, ഉത്തരം കിട്ടാനുള്ള നിരവധി ചോദ്യങ്ങൾ ബാക്കിയുണ്ട്.
2014 ഓഗസ്ത് മാസത്തിലാണ് യുവതി വിവാഹിതയാകുന്നത്. അതേ മാസത്തിൽത്തന്നെ നടത്തിയ ഹണിമൂൺ യാത്രയിൽ യുവതിയുടെ ഭർത്താവിന്റെ രണ്ട് സുഹൃത്തുക്കളും അവരുടെ ഭാര്യമാരുമുണ്ടായിരുന്നു.
മധുവിധു യാത്ര പോയ സംഘത്തിൽ തുഫൈലും ഭാര്യയും ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്.
ഇതോടെ തുഫൈലിനെ മുമ്പ് പരിചയമുണ്ടായിരുന്നില്ലെന്ന യുവതിയുടെ വാദം അസ്ഥാനത്തായെന്നാണ് തുഫൈലിനെയും സംഘത്തെയും അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്.
2019 ജൂൺ 13-നായിരുന്നു തുഫൈലിന്റെ മകളുടെ കാതുകുത്തൽ ചടങ്ങ്. പ്രസ്തുത ചടങ്ങിൽ യുവതി ഭർത്താവിനൊപ്പം പങ്കെടുത്തിട്ടുമുണ്ട്.
2019 ജൂൺ 30-ന് പരാതിക്കാരിയും ഭർത്താവും പീഡനക്കേസ്സിലെ ഒന്നാം പ്രതിയായ തുഫൈലും ഭാര്യയുമടങ്ങുന്ന എട്ട് കുടുംബങ്ങളിലെ അംഗങ്ങൾ കാഞ്ഞങ്ങാട് സൗത്തിലുള്ള ഒറിക്സ് ഹോട്ടലിൽ ഡിന്നർ കഴിക്കാനെത്തിയിരുന്നുവെന്നതും സംശയം വളർത്തുന്നുണ്ട്.
പീഡനക്കേസ്സിലെ രണ്ടാംപ്രതിയായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയി കാലും കൈയ്യും തല്ലിയൊടിച്ച സംഭവത്തിൽ യുവതിയും ഭർത്താവും പ്രതികളാണ്.
അഷ്റഫിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ ബേക്കൽ പോലീസിൽ പരാതി ലഭിച്ചതിന് പിന്നാലെയാണ് യുവതി തന്നെ 5 പേർ ബലാൽസംഗം ചെയ്തതായി ബേക്കൽ പോലീസിൽ പരാതി നൽകിയത്. ആദ്യം തുഫൈലിനെതിരെ പരാതി നൽകിയ യുവതി പിന്നീട് ബാക്കിയുള്ള 4 പേർക്കെതിരെയും പരാതി നൽകുകയായിരുന്നു.