ചന്തേര :തെയ്യം കലാകാരൻ പിലിക്കോട് വയലിൽ  പി. വി രതീഷിന്റെ 33, ആത്മഹത്യയുടെ കാരണം തേടുകയാണ് ചന്തേര പോലീസ്.

22 ന്  ശനിയാഴ്ച രാവിലെയാണ് രതീഷിനെ വീടിന് അൽപ്പമകലെയുള്ള പുഴക്കരയിലെ മരക്കൊമ്പിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.നാട്ടുകാർ നൽകിയ വിവരത്തിന്റെ  അടിസ്ഥാനത്തിൽ പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുഹൃത്തായ കോപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനെ നേരിൽ  ചെന്ന് കണ്ട് ശനിയാഴ്ച രാവിലെ തന്റെ കൈവശമുള്ള പണം രതീഷ് ഏൽപ്പിച്ചിരുന്നു.

അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനായിരുന്നു പണം നൽകിയത് .

പിന്നീട് മത്സ്യം പിടിക്കാനെന്ന് പറഞ്ഞാണ് പുഴകരയിലേക്ക് പോയത് ചെളി നിറഞ്ഞ വഴികളിലൂടെ  സ്ക്കൂട്ടർ കടന്ന് പോവാത്തതിനെ തുടർന്ന് സ്ക്കൂട്ടർ പുഴക്കടവിൽ നിന്നും അകലെയുള്ള റോഡിൽ നിർത്തിയിട്ട ശേഷം രതീഷ് പുഴക്കടവിലേക്ക് നടന്നു പോവുകയായിരുന്നു. മരണം  ആത്മഹത്യയാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ടെങ്കിലും , ജീവൻ അവസാനിപ്പിക്കാനുണ്ടായ കാരണം ദുരൂഹമാണ്.

സുഹൃത്തുക്കളോടും നാട്ടുകാരോടും അടുത്തിടപഴകുന്ന പ്രകൃതക്കാരനായിരുന്നില്ല രതീഷ്. അനുജന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു രതീഷ് അവിവാഹിതനാണ്. ദുസ്വഭാവങ്ങളുള്ള ആളായിരുന്നില്ല അതുകൊണ്ട് നാട്ടുകാരും  രതീഷിന്റെ ആത്മഹത്യാ വിവരമറിഞ്ഞ് നടുക്കത്തിലാണ്.

ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും രതീഷിന്റെ  മരണം സംബന്ധിച്ച് എന്തെങ്കിലും വിവരം  ലഭിക്കുമോയെന്നറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അടുത്ത ദിവസം ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുക്കും.

തെയ്യം  മുഖത്തെഴുത്തിലും വാദ്യമേളത്തിലും നാടൻപാട്ടിലും പ്രശസ്തനാണ് ജീവിതമവസാനിപ്പിച്ച യുവാവ്.