ലൈംഗികാരോപണം നേരിട്ട വൈദികരെ പൗരോഹിത്യത്തിൽ നിന്ന് മാറ്റി
June 17, 2020
കണ്ണൂർ: ലൈംഗികാരോപണം നേരിട്ട വൈദികർക്കെതിരെ നടപടിയെടുത്ത് കത്തോലിക്കാ സഭ തലശേരി രൂപത. സദാചാര ലംഘനം ഉണ്ടായതിൽ വിശ്വാസികളോട് തലശേരി രൂപത മാപ്പ് ചോദിച്ചു. വൈദികരായ ജോസഫ് പൂത്തോട്ടാൽ, മാത്യു മുല്ലപ്പള്ളി എന്നിവർക്കെതിരെയാണ് നടപടി.
ആലക്കോട് പൊട്ടൻപ്ലാവ് ഇടവക വികാരിയായിരുന്നു ഫാ. ജോസഫ് പൂത്തോട്ടാൽ. ഇരുവരെയും അന്വേഷണവിധേയമായാണ് പൗരോഹിത്യ വൃത്തിയിൽ നിന്ന് മാറ്റി നിർത്തിയത്. തലശ്ശേരി രൂപത സഹായ മെത്രാനെ ഫോണിൽ വിളിച്ച് യുവതി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
ആരോപണമുയർന്ന ആദ്യഘട്ടത്തിൽ അതിരൂപത ഇക്കാര്യം തള്ളുകയാണ് ചെയ്തത്. എന്നാൽ മാത്യു മുല്ലപ്പള്ളിയുടേതെന്ന് ആരോപിക്കപ്പെട്ട, തെറ്റ് ഏറ്റു പറയുന്ന ഓഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് അതിരൂപത മാപ്പ് പറഞ്ഞത്.
സദാചാര ലംഘനം ഉണ്ടായതിൽ വിശ്വാസികളോട് മാപ്പ് ചോദിക്കുന്നു. സമൂഹത്തിന് മാതൃക കാട്ടേണ്ട പുരോഹിതരുടെ ഭാഗത്ത് നിന്ന് തെറ്റായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും രൂപത പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെയാണ് രൂപതയുടെ ഇടപെടൽ.