കാഞ്ഞങ്ങാട്: മകൾ റഫിയാത്തിന്റെ  ആത്മഹത്യയുമായി ബന്ധപ്പെട്ട് അവളുടെ ഉറ്റ ചങ്ങാതി  ആതിര കള്ളം  പറഞ്ഞുവെന്ന് റഫിയാത്തിന്റെ  മാതാവ് ഫാത്തിമ. റഫിയാത്ത് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മകളെ നിരന്തരം വിളിച്ച രണ്ടുപേരിൽ ഒരാൾ ആതിരയാണ്. പതിനാല് മിസ്ഡ് കോളുകൾ ആതിരയുടേതായി മകളുടെ ഫോണിലുണ്ട്. അത്രയും കോളുകൾ ഗൾഫിലുള്ള ജംഷീറിന്റേതായും,  റഫിയാത്തിന്റെ ഐഫോണിലുണ്ട്. ചിത്താരി  പൊയ്യക്കരയിൽ താമസിക്കുന്ന ആതിര പലപ്പോഴും  വീട്ടിൽ വന്ന് മകളോടൊപ്പം സ്നേഹം പങ്കിടാറുണ്ട്. റാഫിയാത്തിനെ ആദ്യം വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവാവ് ജംഷീർ പല സന്ദർഭങ്ങളിലായി വീട്ടിൽ വന്നപ്പോഴെല്ലാം ആതിരയുമായി പരിചയപ്പെട്ടിട്ടുണ്ട്. ആ നിലയ്ക്ക്  ജംഷീറിനെ  കണ്ടിട്ടേയില്ലെന്നും അറിയില്ലെന്നുമുള്ള ആതിരയുടെ വെളിപ്പെടുത്തൽ കള്ളമല്ലേയെന്ന് റഫിയാത്തിന്റെ മാതാവും പിതാവും സഹോദരങ്ങളും ഏക സ്വരത്തിൽ ചോദിച്ചു. ഇനി ജീവിതത്തിൽ ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിയെ അത്യാഹിതഘട്ടത്തിൽ ഗൾഫിൽ നിന്ന് ഒരാൾ വിളിച്ച്, റാഫിയാത്തിനോട് “താനൊരു തമാശ പറഞ്ഞു അതവൾ കാര്യമാക്കി” നീ പെട്ടെന്ന് വിളിച്ച് അവളെ ആശ്വസിപ്പിക്കണമെന്ന് ചാറ്റിംഗിൽ നിരന്തരം ആവശ്യപ്പെടുന്നത് എന്തിനാണെന്നും റഫിയാത്തിന്റെ  മാതാപിതാക്കൾ ചോദിച്ചു. അതിലേറെ തങ്ങളെ സങ്കടപ്പെടുത്തിയത് മകളോടൊപ്പം ഒരു പാത്രത്തിൽ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചിട്ടുള്ള ആതിര കൂട്ടുകാരി മരിക്കുമ്പോൾ പഴയങ്ങാടിയിലുള്ള പിതൃഗൃഹത്തിത്തിലായിരുന്നുവെന്ന്  പറയുന്നുണ്ടെങ്കിലും , ഇപ്പോൾ  നാട്ടിലെത്തിയിട്ട്  പൊയ്യക്കരയിൽ  നിന്ന് നടന്നു വരാവുന്ന ദൂരം മാത്രമുള്ള തങ്ങളുടെ വീട്ടിൽ ഒരു ദിവസം  പോലും വരാതിരുന്നതിന്റെ പിന്നിലെന്താണെന്നും മാതാവ് ചോദിച്ചു. അവധി ദിനങ്ങളിൽ ആതിര വീട്ടിൽ വന്ന്  മകളോടൊപ്പം മണിക്കൂറുകൾ  സല്ലപിക്കാറുണ്ട്. ആതിര തിരിച്ചു പോകുമ്പോൾ റഫിയാത്ത് റെയിൽപ്പാളം വരെ അവളെ അനുഗമിക്കാറുണ്ട്. വീട്ടിലെത്തിയോ എന്ന് പിന്നീട് മകൾ ആതിരയെ വിളിച്ച് ഉറപ്പാക്കാറുണ്ട്. മകളുമായി അത്രയേറെ  സ്നേഹത്തിലായിരുന്ന ആതിരയെ മാത്രം ജംഷീർ ഗൾഫിൽ  നിന്ന് വിളിച്ച് “അവൾ ആത്മഹത്യ ചെയ്യുമെന്നും നീ ഉടൻ വിളിച്ച് അവളെ  സമാധാനിപ്പിക്കണമെന്നും” ചാറ്റ് ചെയ്യാനുണ്ടായ കാരണം  ദുരൂഹമാണെന്നും, റഫിയാത്തിന്റെ കുടുംബം ഏക സ്വരത്തിൽ പറഞ്ഞു.