കോൺഗ്രസ്സ് നേതാവും മാതാവും പോലീസ് നിരീക്ഷണത്തിൽ

രാജപുരം :  ഒരാഴ്ച മുൻപ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കോൺഗ്രസ്സ് നേതാവിന്റെ  ഭാര്യയുടെ മൃതദേഹത്തിൽ നിന്നും കോവിഡ് അണുബാധ നീങ്ങാത്തതിനെ തുടർന്ന് കനത്ത സുരക്ഷയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.

കോൺഗ്രസ്സ് കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റും , കുറ്റിക്കോൽ പഞ്ചായത്തംഗവുമായ പാറത്തട്ടേൽ ജോസിന്റെ ഭാര്യ നിടങ്ങാട്ടു ചാലിൽ ജിനോ ജോസഫിന്റെ 35, മൃതദേഹമാണ് ഇന്നലെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പോലീസ് സർജൻ പോസ്റ്റ് മോർട്ടം നടത്തിയത്.

വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജാശുപത്രിയിൽ  പ്രവേശിപ്പിച്ചിരുന്ന ജിനോയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും, തിങ്കളാഴ്ച ആശുപത്രിയിൽ മരണപ്പെടുകയുമായിരുന്നു.

ആദ്യ ദിവസം മൃതദേഹം പരിശോധിച്ചതിൽ കോവിഡ് പോസ്റ്റീവായതിനാൽ   തുടർന്ന് മെഡിക്കൽ കോളേജിൽ  ഫ്രീസറിലേക്ക് മാറ്റിയ മൃതദേഹം ഇന്നലെ വീണ്ടും  പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും,  ഇന്നലെയും കോവിഡ് പോസ്റ്റീവ് തന്നെ കണ്ടു.  മൃതദേഹത്തിൽ നിന്നും കോവിഡ്  അണുക്കൾ നീങ്ങാത്ത സാഹചര്യത്തിൽ കനത്ത മുൻ കരുതലെടുത്ത് പോസ്റ്റ് മോർട്ടം നടത്താൻ   പോലീസ് ആരേഗ്യ വകുപ്പുദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. പോസ്റ്റ് മോർട്ട നടപടി പൂർത്തിയാക്കി വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് മറവ് ചെയ്തു.

പോസ്റ്റ് മോർട്ടം നടത്താൻ നേതൃത്വം നൽകിയ ഡോക്ടറും മറ്റ് ആരോഗ്യ പ്രവർത്തകരും  ക്വാറന്റീനിൽ പോയി. ഇൻക്വസ്റ്റ് നടപടികളിൽ പങ്കാളികളായ കാസർകോട്  വനിതാ പോലീസ്  ഇൻസ്പെക്ടർ ബേഡകം സ്റ്റേഷനിലെ പോലീസുകാരും സ്വയം നിരീക്ഷണത്തിലാണ്.

ജിനോയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ, , പ്രേരണ കുറ്റം ചുമത്തി പ്രതി ചേർക്കപ്പെട്ട ഭർത്താവ് ജോസും, മാതാവ്  മേരിയും കോവിഡ് പോസ്റ്റീവായതിനെ തുടർന്ന് പടന്നക്കാട് കാർഷിക കോളേജിലെ താത്ക്കാലിക ആശുപത്രിയിൽ ചികിസയിലാണ് . ഇവർക്ക് പോലീസ് നിരീക്ഷണമേർപ്പെടുത്തി.

ജിനോ ആത്മഹത്യ ചെയ്ത പാറത്തട്ടയിലെ ഭർതൃഗ്യഹം കഴിഞ്ഞ ദിവസം പോലീസ് സീൽ ചെയ്തിരുന്ന പ്രതി ചേർക്കപ്പെട്ടവർക്കും ബന്ധുക്കൾക്കുമുൾപ്പെടെ കോവിഡ് സ്ഥിരീകിച്ച പ്രത്യേക സാഹചര്യത്തിലാണ് അറസ്റ്റുൾപ്പെടെ നടപടികൾ വൈകുന്നതെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ബേഡകം പോലീസ്  ഇൻസ്പെക്ടർ ടി. ഉത്തംദാസ് പറഞ്ഞു.

പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കേസിൽ തുടർ നടപടികളുണ്ടാവും. കഴിഞ്ഞ 20നാണ് 4 മക്കളുടെ മാതാവായ ജിനോയെ എലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  യവതി മരണപ്പെട്ടതോടെ ബന്ധുക്കൾ, ജോസിനും മാതാവിനുമെതിരെ പരാതിയുമായി പോലീസിലെത്തുകയും ചെയ്തു.