ഭർതൃമതിയോട് കടം വാങ്ങിയ പണം തിരിച്ചു കൊടുത്തില്ല
June 08, 2020
പടന്ന : കടം വാങ്ങിയ തുക തിരികെ നൽകാതെ വഞ്ചിച്ച പടന്ന സ്വദേശിക്കെതിരെ ഭർതൃമതി ഡി.വൈ.എസ്.പിക്ക് പരാതി നൽകി. പയ്യന്നൂർ കേളോത്ത് ഖാദിഭവന് സമീപത്തെ അബ്ദുൾ മുത്തലിബിന്റെ ഭാര്യ കെ. മൈമുനയാണ് പരാതിക്കാരി. മുംബൈയിൽ ബിസിനസ്സുകാരനായ പടന്നയിലെ തായൽ ബസാർ സ്വദേശിയായ ഫാസിൽ അബൂബക്കറിനെതിരെയാണ് ഭർതൃമതി പോലീസിൽ പരാതി നൽകിയത്. മുംബൈയിൽ ഭർത്താവുമൊന്നിച്ച് ഫാസിൽ അബൂബക്കറിന്റെ ഗസ്റ്റ് ഹൗസിൽ താമസിക്കുമ്പോഴാണ് പണമിടപാട് നടന്നത്. സ്വകാര്യ ആവശ്യങ്ങൾക്കെന്ന് പറഞ്ഞാണ് ഫാസിൽ അബൂബക്കർ യുവതി മുഖേന അവരുടെ ഭർത്താവിൽ നിന്ന് 2,30,000 രൂപ കടമായി വാങ്ങിയത്. 2019 മാർച്ച് മാസത്തിലാണ് ഫാസിൽ യുവതിയിൽ നിന്ന് പണം കടം വാങ്ങിയത്.
കടം വാങ്ങിയ തുക പലതവണ തിരികെ ചോദിച്ചെങ്കിലും, ഫാസിൽ അബൂബക്കർ അവധികൾ പറഞ്ഞ് ഒഴിവാക്കി. ഏറ്റവുമൊടുവിൽ മൈമുനയെ േവായ്സ് ക്ലിപ്പ് സന്ദേശം വഴി അപാനിച്ചതിനെത്തുടർന്ന് ഇവർ ചന്തേര പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ ചന്തേര പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ ഫാസിൽ അബൂബക്കർ യുവതിയുടെ ഭർത്താവ് മുത്തലിബിനെ ആക്രമിച്ചു.
ജൂൺ 1നാണ് ഫാസിൽ, മുത്തലിബിനെ വിളിച്ചുവരുത്തി ആക്രമിച്ചത്. കടമായി നൽകിയ പണം തിരികെ നൽകാമെന്ന് വിശിസിപ്പിച്ചാണ് മുത്തലിബിനെ ഫാസിൽ വിളിച്ചു വരുത്തിയത്. ഫാസിലും കൂട്ടാളികളും ചേർന്ന് അബ്ദുൾ മുത്തലിബിനെ ആക്രമിക്കുകയും കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. മർദ്ദനത്തിൽ മുത്തലിബിന്റെ പല്ലും നഷ്ടപ്പെട്ടു. പണം തിരിച്ചുചോദിച്ച തന്നോട് ഫാസിൽ അബൂബക്കർ പല തവണ അശ്ലീലചുവയോടെ സംസാരിച്ചതായി യുവതി പരാതിപ്പെട്ടു. മുംബൈയിൽ ഗസ്റ്റ് ഹൗസ് നടത്തുന്ന ഫാസിൽ അബൂബക്കർ ബിസിനസ്സിന്റെ പേരിൽ പലരോടും പണം വാങ്ങിയതായി ദമ്പതികൾ പറയുന്നു.