പടന്നക്കാട്ട് വീണ്ടും അപകടം ഓട്ടോയെ കാർ ഇടിച്ചിട്ടു
August 04, 2020
അപകടത്തിൽ കാസർകോട്ടെ എഞ്ചിനീയറുടെ തോളെല്ല് പൊട്ടി
കാഞ്ഞങ്ങാട്: നീലേശ്വരം ആനച്ചാലിലെ ചുമട്ടുതൊഴിലാളി പ്രദീപന്റെ 36, മരണത്തിനിടയാക്കിയ പടന്നക്കാട് അപകടത്തിന് ശേഷം ഇന്നലെ വൈകുന്നേരം 6.30 മണിക്ക് അതേ സ്ഥലത്ത് വീണ്ടും വാഹനാപകടം.
കാഞ്ഞങ്ങാട്ട് നിന്ന് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കെ.എൽ.58 എ. 9310 നമ്പർ ഓട്ടോയും കണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് പോകുകയായിരുന്ന കെ.എൽ. 35 – ഇ. 9250 നമ്പർ ഡെസ്റ്റർ കാറുമാണ് കൂട്ടിയിടിച്ചത്.
ഓട്ടോ യഥാർത്ഥ ഭാഗത്ത് കൂടിയാണ് സഞ്ചരിച്ചത്. നീലേശ്വരം ഭാഗത്ത് നിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ ഓടിയെത്തിയ ഡെസ്റ്റർ വാഹനം ഓട്ടോയെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവർ തളിപ്പറമ്പിലെ കെ. ആസിഫിന് 36, തലയ്ക്ക് പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന 10 വയസ്സുള്ള ആൺകുട്ടിക്കും മറ്റൊരാൾക്കും തലകൾ തമ്മിൽ കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. തോളെല്ല് പൊട്ടിയ കാസർകോട് മുട്ടത്തൊടിയിലെ എഞ്ചിനീയർ എസ്.എ. സുലൈമാനെ 56, കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവശിപ്പിച്ചു.
കാറിൽ ഒപ്പമുണ്ടായിരുന്ന എഞ്ചിനീയറുടെ കൂട്ടുകാരൻ മൊയ്തീനും, ചെർക്കള പൂളക്കൽ വീട്ടിൽ നസീമയ്ക്കും പരിക്കേറ്റിട്ടുണ്ട്. സുലൈമാനാണ് കാറോടിച്ചത്.സ്ത്രീയും മൊയ്തീനും പിൻസീറ്റിലായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് കാഞ്ഞങ്ങാട് ആവിയിൽ താമസിക്കുന്ന പ്രവാസിയും കാരുണ്യപ്രവർത്തകനുമായ സമീറും സുഹൃത്ത് കല്യാൺ റോഡിൽ താമസിക്കുന്ന റിട്ട. ടൗൺ ബാങ്ക് ജീവനക്കാരൻ ഗോപാലനുമാണ്.