നീലേശ്വരം:  നഗരസഭ വാർഡ് 15ൽ കറുത്ത ഗെയിറ്റ് പരിസരത്ത് 17 കാരി പെൺകുട്ടിയടക്കം  6 പേർക്ക് കോവിഡ്.

വള്ളിക്കുന്ന് പ്രദേശത്ത് നിന്ന്  2 വർഷം മുമ്പ്  കറുത്ത ഗെയിറ്റ് പരിസരത്തുള്ള  ഹസ്ന ക്വാർട്ടേഴ്സിൽ താമസിച്ചുവരുന്ന  രണ്ട് കുടുംബങ്ങളിലെ  ഒരു കുടുംബത്തിലാണ്  ഇന്നലെ  6 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

കൂലിത്തൊഴിലാളിയായ ഇരുപത്തിരണ്ടുകാരന് ഇന്നലെ കോവിഡ് രോഗം ഉറപ്പിച്ചിരുന്നു.

ഇവിടെ രണ്ടാഴ്ച മുമ്പ്  6 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നതിൽ 3 പേർ രോഗമുക്തരായി  തിരിച്ചെത്തിയപ്പോഴാണ് ക്വാർട്ടേഴ്സിൽ  സ്ത്രീകളടക്കമുള്ള  ആറുപേർക്ക് കൂടി ഇന്നലെ രോഗം ഉറപ്പിച്ചത്.

ലോട്ടറി വിൽപ്പനക്കാരനായ  അമ്പത്തിയാറുകാരൻ, 34 വയസ്സുള്ള സ്ത്രീ,  28 വയസ്സുള്ള  പുരുഷൻ,  11 വയസ്സുള്ള  പെൺകുട്ടി,  52 വയസ്സുള്ള  ഇവരുടെ  മാതാവ്,  17 വയസ്സുള്ള പ്ലസ്ടു കഴിഞ്ഞ പെൺകുട്ടി എന്നിവരെ രോഗ ബാധയെത്തുടർന്ന് ആരോഗ്യവകുപ്പധികൃതർ കൊണ്ടുപോയി.

രണ്ട് ക്വാർട്ടേഴ്സുകളിൽ  താമസിച്ചുവരുന്ന ഇവർ എല്ലാവരും ഭക്ഷണം കഴിക്കുന്നത് ഒരു ക്വാർട്ടേഴ്സിൽ നിന്നാണ്.

ആദ്യം രോഗം ഉറപ്പിച്ച  6 പേരിൽ  3 പേർ  രോഗം ഭേദമായി  തിരിച്ചെത്തിയത്  രണ്ടുദിവസം മുമ്പാണ്.  നഗരസഭാ കൗൺസിലർ ഭാർഗ്ഗവിയുടെ വാർഡിലാണ് ഹസ്ന ക്വാർട്ടേഴ്സ്.

ഇതോടെ കറുത്ത ഗെയിറ്റ് പ്രദേശത്ത് ഇതിനകം  കോവിഡ് ബാധിച്ചവർ 14 പേരായി.  പ്രദേശം ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചേക്കാനിടയുണ്ട്.