ഖമറുദ്ദീന് എംഎൽഏ യെ താങ്ങി ലീഗ്, പഴി കോവിഡ് പ്രതിസന്ധിക്ക്
September 05, 2020
മലപ്പുറം: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി ഖമറുദീൻ എംഎൽഏയെ ന്യായീകരിച്ച് മുസ്ലീം ലീഗ്.
കോവിഡ് പ്രതിസന്ധിയിലാണ് ജ്വല്ലറി പൂട്ടിയതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഏ. മജീദ് പറഞ്ഞു. എംഎൽഏ ആരേയും വഞ്ചിച്ചിട്ടില്ലെന്നും ലീഗ് സംസ്ഥാന സിക്രട്ടറി പറയുന്നു. നാലു മാസത്തിനകം പണം തിരിച്ചുനൽകുമെന്ന് നിക്ഷേപകർക്ക് കമറുദ്ദീൻ ഉറപ്പ് നൽകിയിട്ടുണ്ട്.
വിഷയം സിപിഎം രാഷ്ട്രീയ വത്ക്കരിക്കുകയാണെന്നും ഇതുവരെ ആരും പരാതിയുമായി പാർട്ടി നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും, കെപിഏ. മജീദ് മലപ്പുറത്ത് പറഞ്ഞു. ഇതിനിടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎൽഏ, എം സി. ഖമറുദ്ദീനെതിരെ കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തു. ചന്തേര പോലീസാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതോടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എംഎൽഎക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി.
ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച അബ്‍ദുള്‍ ഷൂക്കൂർ, എംടിപി. സുഹറ, വലിയ പറമ്പ് സ്വദേശി ആരിഫ എന്നിവരുടെ പരാതിയിൽ നേരത്തെ ജ്വല്ലറി ചെയർമാൻ എംസി ഖമറുദ്ദീൻ എംഎൽഏക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
മുസ്ലീംലീഗ് സംസ്ഥാന ജനറൽ സിക്രട്ടറിയെ എം.സി. ഖമറുദ്ദീൻ തെറ്റിദ്ധരിപ്പിച്ചതായി കെപിഏ മജീദിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ വ്യക്തമാകുന്നു.
ഫാഷൻ ഗോൾഡ് ജ്വല്ലറികൾ പൂട്ടിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. കോവിഡ് വ്യാപനമുണ്ടായത് 2020 മാർച്ചിലാണ്. നാലുമാസത്തിനകം നിക്ഷേപകർക്ക് പണം കൊടുക്കാമെന്ന് കഴിഞ്ഞ 12 മാസമായി ഖമറുദ്ദീൻ പറയുന്നുണ്ട്.