തിരുവനന്തപുരം: മലയാള സിനിമകളുടെ ലൊക്കേഷനുകളിൽ സെക്യൂരിറ്റി ചുമതലയുമായി താരങ്ങളുടെ നിഴലായിരുന്ന മാറനല്ലൂർ ദാസ് അന്തരിച്ചു. 46 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്നുള്ള ശാരീരിക അവശതകളാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവേയാണ് മരണം. വെള്ളിയാഴ്ച തിരുവനന്തപുരത്തായിരുന്നു അന്ത്യം. സിനിമാ ലൊക്കേഷനുകളിൽ താരങ്ങളുടെ നിഴലായി നിലയുറപ്പിച്ചിരുന്ന സെക്യൂരിറ്റി ഓഫീസറായിരുന്നു ദാസ് തിരുവനന്തപുരം കാട്ടാക്കട മാറനല്ലൂർ സ്വദേശിയാണ്. മലയാളത്തിന്‍റെ സ്വന്തം ബോഡിഗാര്‍ഡ് എന്നുള്‍പ്പെടെ ഇദ്ദേഹം അറിയപ്പെട്ടിരുന്നു.

മോഹൻലാലിന്‍റേയും മമ്മൂട്ടിയുടേയുമടക്കം മിക്ക സിനിമാ താരങ്ങളുടേയും ലൊക്കേഷനുകളിലെ സുരക്ഷ ദാസിന്‍റേയും ടീമിന്‍റേയും കയ്യിൽ ഭദ്രമായിരുന്നു. സിനിമാ പ്രേമികളുടെ ഉത്സവം തന്നെയായി അറിയപ്പെടുന്ന ഐ.എഫ്.എഫ്.കെ നഗരിയിലും സുരക്ഷാ ചുമതല ദാസ് നേതൃത്വം നൽകുന്ന ടീം തന്നെയാണ് നടത്തിയിരുന്നു.

സിനിമാക്കാരുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായാണ് സിനിമകളുടെ ടൈറ്റിൽ കാര്‍ഡുകളിൽ ദാസ് അറിയപ്പെട്ടിരുന്നത്. 25 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു.

സിനിമയിലെത്തിയ ആദ്യകാലങ്ങളിൽ പ്രൊഡക്ഷൻ ജോലികളായിരുന്നു. പിന്നീടാണ് ബോഡിഗാർഡ് എന്ന രീതിയിലേക്ക് മാറിയത്. അല്ലെങ്കിൽ അങ്ങനെ ഒരാശയം മലയാള സിനിമാ മേഖലയിൽ അവതരിപ്പിച്ചത് ദാസാണെന്ന് പറയാം. ഇത്തരത്തിൽ ബോഡിഗാർഡുകൾ ലൊക്കേഷനിൽ സജീവമായി തുടങ്ങിയിട്ട് 10 വർഷം മാത്രമേ ആയിട്ടൂള്ളൂ. നിർമ്മാതാവ് കിരീടം ഉണ്ണിയുടെ ഓഫീസിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. പ്രവാസിയായും ഏതാനും നാള്‍ ഗള്‍ഫിൽ ജോലി ചെയ്തിട്ടുണ്ട്. ശേഷം നാട്ടിൽ തിരിച്ചെത്തി സിനിമാ മേഖലയിൽ സജീവകുകയായിരുന്നു.

അവാർഡ് നിശകൾ, ഷൂട്ടിങ് ലൊക്കേഷനുകൾ, താരങ്ങളുടെയും അവരുടെ മക്കളുടെയുമൊക്കെ വിവാഹങ്ങൾ, ഫിലിം ലോഞ്ച്, തുടങ്ങി പലയിടത്തും സെക്യൂരിറ്റി ടീമായി ദാസും ടീമും എത്താറുണ്ടായിരുന്നു. കഴിഞ്ഞ പത്തു വർഷമായി ഐ.എഫ്.എഫ്.കെ.യുടെ സുരക്ഷിതത്വമായ നടത്തിപ്പിനായി മാറനല്ലൂർ ദാസും ടീമും എത്തുമായിരുന്നു. ദാസിന്‍റെ മരണവാര്‍ത്ത നടൻ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, അജു വര്‍ഗ്ഗീസ് എന്നിവർ സോഷ്യൽ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.