കുടിയാന്മല കൊലപാതകത്തിന് പിന്നിൽ പ്രകൃതി വിരുദ്ധ ബന്ധത്തിലെ പക
August 13, 2020
തളിപ്പറമ്പ്: വയോധികനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതിയുമായി പ്രകൃതി വിരുദ്ധ ബന്ധത്തിൽ നിന്ന് അടുത്ത നാളുകളായി വയോധികൻ അകന്നതാണ് കാരണമെന്ന് കണ്ടെത്തി.
സംഭവത്തിന് ശേഷം വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്ന കുടിയാന്മല ചാത്തമലയിലെ പിണക്കാട്ടിൽ ബിനോയിയെ 42, ഇന്നലെ രാത്രി തളിപ്പറമ്പ് ഡി.വൈ.എസ്.പി.യുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ഇൻസ്പെക്ടർ ജെ. പ്രദീപ്, പ്രിൻസിപ്പൽ എസ്ഐ, എൻ. ബിജേഷ്, എസ്.ഐമാരായ എൻ.പി.ജോൺ, വിജിദാസനൻ, പ്രദീപ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹബീബ് റഹ്മാൻ, ടി.കെ.ഗിരീഷ്,, എം .ഗിരീഷ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.
കുടിയാന്മല തെള്ളി ക്കവല കാട്ടുനിലത്തിൽ ഹൗസിൽ ജോസഫിന്റെ മകൻ കുര്യാക്കോസിന്റെ 78, മരണം കഴുത്ത് ഞെരിച്ചാണ് സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ പോലീസ് സംഘം നടത്തിയ ഊർജിത അന്വേഷണത്തിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളിയായ ബിനോയിയെ പിടികൂടിയത്.
അമ്മയോടൊപ്പം താമസിക്കുന്ന ഇയാൾ 10 വർഷം മുമ്പ് ഭാര്യയെയും മകളെയും ഉപേക്ഷിച്ച് കഴിഞ്ഞുവരികയാണ്.അമിതമായ ലൈംഗീകാസക്തിയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
പരിയാരം ഗവ.മെഡിക്കൽ കോളേജ് ഫോറൻസിക് വിദഗ്ദൻ ഗോപാലകൃഷ്ണപിള്ള നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.തുടർന്നാണ് പോലീസ് നടപടി.ആഗസ്ത് 8-ന് ശനിയാഴ്ച രാത്രിയാണ് കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരന്റെ പരാതിയിൽ കേസെടുത്തപോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം കോടതിയിൽ ഹാജരാക്കും.