സുപ്രീംകോടതി ഉത്തരവുണ്ട്: ടി.കെ. രാജൻ
August 01, 2020
കാസർകോട്: സംസ്ഥാന സർവ്വീസിലുള്ള മുഴുവൻ താൽക്കാലിക ജീവനക്കാരെയും പിരിച്ചു വിടണമെന്ന സുപ്രീംകോടതി ഉച്ചരവ് നിലവിലുണ്ടെന്ന് കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബോർഡ് മെമ്പറും സി ഐ ടിയു നേതാവുമായ ടി.കെ. രാജൻ ലേറ്റസ്റ്റിനോട് പറഞ്ഞു.
കെ.എസ് ആർ.ടി.സിയിൽ നിന്നും 400 എംപാനൽ മിനിസ്റ്റീരിയൽ ജീവനക്കാരെ പിരിച്ചു വിട്ട നടപടിയെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് രാജൻ വെളിപ്പെടുത്തിയത്.
കെ.എസ്ആർടിസി വൻ നഷ്ടത്തിലാണ്, ഇപ്പോൾ കോവിഡ് വ്യാപനം കൂടിയായപ്പോൾ സംസ്ഥാന സർക്കാറിന്റെ നിർദ്ദേശമനുസരിച്ച് കൂടുതൽ ബസുകൾ നിരത്തിലിറക്കാനും കോർപ്പറേഷന് കഴിയുന്നില്ല.
നിലവിൽ ഓടുന്ന ബസ്സുകളിൽത്തന്നെ പത്തും പതിനഞ്ചും യാത്രക്കാരെ കയറ്റിയാണ് ഓടിച്ചു വരുന്നത്.
ജീവനക്കാരെ പിരിച്ചു വിട്ട നടപടി ബോർഡ് എംഡിയുടെ ഉത്തരവാണ്. ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് നോക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടയിൽ പിരിച്ചു വിടപ്പെട്ട കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലെ പതിനേഴോളം വരുന്ന ജീവനക്കാർ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനെ കണ്ട് നിവേദനം നൽകിയിട്ടുണ്ട്.