സാമ്പത്തിക തട്ടിപ്പ്: കോൺഗ്രസ് പ്രവർത്തകനെതിരെ പരാതി
June 27, 2020
നീലേശ്വരം: സാമ്പത്തിക തട്ടിപ്പ് കേസുകളിൽക്കുടുങ്ങിയതിനെത്തുടർന്ന് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ മണികണ്ഠൻ നായർക്കെതിരെ വീണ്ടും പരാതി.
വടകര സ്വദേശിനിയായ അധ്യാപിക ഗീതയിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കോൺഗ്രസ് പ്രവർത്തകനായ മണികണ്ഠനെതിരെയുള്ള പരാതി. വടകര പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂളിൽ അധ്യാപികയായ ഇവരുടെ സ്കൂളിൽ ഡിവിഷൻ വെട്ടിക്കുറയ്ക്കൽ ഉണ്ടായതോടെ അധ്യാപികയുടെ സർവ്വീസ് തടസ്സപ്പെട്ടിരുന്നു. ഇവർക്ക് നഷ്ടമാകുന്ന 7 വർഷത്തെ സർവ്വീസ് ആനുകൂല്യം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് മണികണ്ഠൻ അധ്യാപികയിൽ നിന്നും 1 ലക്ഷം രൂപ വാങ്ങിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെന്ന വ്യാജേന തൊടുപുഴ സ്വദേശിയായ ഷാജി എന്നറിയപ്പെടുന്നയാളുമായി അധ്യാപിക ആശയ വിനിമയം നടത്തിയിരുന്നു. നീലേശ്വരം സൗത്ത് ഇന്ത്യൻ ബാങ്കിൽ മണികണ്ഠന്റെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്.
തട്ടിപ്പിനിരയായ അധ്യാപിക ഗീതയുടെ സഹോദരൻ പ്രദീപാണ് മണികണ്ഠനെതിരെ നീലേശ്വരം പോലീസിൽ പരാതി കൊടുത്തത്. പ്രദീപിന്റെ ഭാര്യാഗൃഹം പടിഞ്ഞാറ്റം കൊഴുവലിലാണ്.