കാഞ്ഞങ്ങാട് :  കൊറോണ വൈറസ് വ്യാപനവും രോഗികളുടെ എണ്ണവും  ഇപ്പോഴത്തെപ്പോലെത്തന്നെ തുടർന്നാൽ തദ്ദേശതെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് കോവിഡ് പ്രോട്ടോക്കോൾ ബാധകമാകും. ഒക്ടോബറിൽ  തെരഞ്ഞെടുപ്പ് നടത്താനാണ്  ഇപ്പോഴത്തെ  സാധ്യത.  കോവിഡ് പ്രോട്ടോക്കോൾ തെരഞ്ഞെടുപ്പിൻ ബാധകമാക്കിയാൽ വീട്  കയറലും കാടിളക്കലുമുണ്ടാവില്ല.  വെർച്വൽ രീതിയിലായിരിക്കും പ്രചാരണം.  പുതിയ ഭരണ സമിതി നവംബർ  പന്ത്രണ്ടിന് മുമ്പേ  നിലവിൽ വരേണ്ടതുണ്ട്.  തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്തംബറിൽ പുറപ്പെടുവിക്കും. വോട്ടർ പട്ടിക ഇന്നത്തോടെ പ്രസിദ്ധീകരിക്കും.  വരണാധികാരികളുടെ പട്ടികയും  അന്തിമഘട്ടത്തിലാണ്.  കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, അധ്യക്ഷസംവരണത്തിൽ മാറ്റം വരും.  വനിത- പട്ടിക ജാതി വർഗ്ഗ സംവരണത്തിലും വരും.  എന്നാൽ സംവരണം  പത്ത് വർഷത്തേക്കാക്കി മാറ്റണമെന്ന  ഒരു നിർദ്ദേശവും  പരിഗണനയിലുള്ളതായി അറിയുന്നു. ഇത് യാഥാർത്ഥ്യമായാൽ നിലവിലെ സ്ഥിതി തുടരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ആഗസ്റ്റോടെ കോവിഡ്  സ്ഥിയിൽ മാറ്റമുണ്ടാവുമെന്നാണ് ഇപ്പോഴത്തെ  പ്രതീക്ഷയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ്  കമ്മീഷണർ വി. ഭാസ്ക്കരൻ അഭിപ്രായപ്പെടുന്നുണ്ട്.  മറിച്ചാണെങ്കിൽ കോവിഡ്  പ്രോട്ടോക്കോൾ പ്രകാരം  പ്രചാരണ  പ്രവർത്തനങ്ങൾ ക്രമീകരിക്കേണ്ടിവരും.