കാസർകോട്: സെപ്തംബര്‍ 21 മുതല്‍ കൂടുതല്‍ ഇളവുകള്‍ ജില്ലയില്‍  അനുവദിക്കാന്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു.

ഇത് പ്രകാരം മരണം-വിവാഹം ഉള്‍പ്പെടെയുള്ള പൊതു- സ്വകാര്യ ചടങ്ങുകളില്‍ 100 പേരെ പരാമാവധി  പങ്കെടുപ്പിക്കാം.എന്നാല്‍ രാഷ്ട്രീയ പരിപാടികളിലെയും  പൊതുയോഗങ്ങളിലെയും പങ്കാളിത്തം സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി   ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍    രാഷ്ട്രീയ കക്ഷികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ച് തീരുമാനമെടുക്കും.

ബേക്കല്‍ കോട്ട സെപ്തംബര്‍ 21 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കോവിസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.  ഒരേ സമയം 100 പേര്‍ക്കു മാത്രമേ കോട്ടയ്ക്കകത്ത് പ്രവേശനം അനുവദിക്കൂ. പള്ളിക്കര ബീച്ചും റാണിപുരവും സെപ്തംബര്‍ 21 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. അവിടെയും ഇതേ നിയന്ത്രണങ്ങള്‍ ബാധകമാണ്.  ഒരേ സമയത്ത് പ്രവേശനം നൂറു പേര്‍ക്കു മാത്രമായിരിക്കും.

ബിആര്‍ഡി സിയുടെ  റിസോര്‍ട്ടുകളും ഹോംസ്റ്റേകളും 21 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഇവിടെ  താമസിക്കാന്‍ വരുന്ന വിനോദ സഞ്ചാരികള്‍ക്ക്  ആന്റിജന്‍ പരിശോധന  നിര്‍ബന്ധമാക്കും.

കൂടാതെ തെര്‍മ്മല്‍ പരിശോധനയും നടത്തും.  പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഇവയുടെ പ്രവര്‍ത്തനം. ഇതേ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി  ഹൗസ് ബോട്ടുകള്‍ക്കും സര്‍വ്വീസ് നടത്താം.