കാസർകോട്: വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോംക്വാറന്റൈയിന്‍ സൗകര്യം ഒരുക്കുന്നതിന്   ജില്ലയിലെ ആള്‍ത്താമസമില്ലാത്ത വീടുകള്‍ ഏറ്റെടുക്കും കോവിഡ് -19 പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുന്നതിന് എല്ലാ ആഴ്ചയിലും  എം പി, എല്‍ എം എല്‍, നഗരസഭാ അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപതിനിധികള്‍, ജില്ലാകളക്ടര്‍,  ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ സംബന്ധിക്കുന്ന യോഗം കളക്ടറേറ്റില്‍ ചേരും. ബുധാനാഴ്ച രാവിലെ 10 ന്  ആയിരിക്കും യോഗം ചേരുകയെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കളക്ടററ്റില്‍  ജില്ലയിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച കോറോണ പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടാഴ്ചയില്‍ ഒരിക്കല്‍ റവന്യൂ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക  യോഗവും ചേരും. സമ്പര്‍ക്കം വഴി രോഗം വ്യാപിക്കുന്നതിന് തടയാന്‍ ശക്തമായ നടപടികള്‍ കൈകൊള്ളും. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്ത്-മുനിസിപ്പല്‍തല ജാഗ്രതാ സമിതികള്‍, വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ എന്നിവ കൃത്യമായി യോഗം ചേരുന്നതിനും മന്ത്രി നിര്‍ദേശിച്ചു. ക്വാറന്റൈയിന്‍ കേന്ദ്രങ്ങളില്‍ പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും.

രോഗം സ്ഥിരീകരിച്ചവരുള്ള കണ്ടൈന്‍മെന്റ് സോണുകളില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പോലീസിന് യോഗം നിര്‍ദേശം നല്‍കി. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈയിന്‍ സൗകര്യം ഒരുക്കുന്നതിന് ആള്‍ത്താമസമില്ലാത്ത വീടുകള്‍ ഏറ്റെടുത്തു നല്‍കും. ഇത് സംബന്ധിച്ച് പഞ്ചായത്ത്, നഗര സഭാ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി. വെള്ളിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കാത്ത ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് രോഗികളുടെ  എണ്ണം ജില്ലയില്‍ വര്‍ദ്ധിച്ചു  വരുന്ന സാഹചര്യത്തില്‍ പോലീസ് സേനയില്‍ കൂടുതല്‍ അംഗങ്ങളെ  നിയോഗിക്കണമെന്ന് ജനപ്രതിനിധകള്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍  എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാകളകട്ര്‍ ഡോ  ഡി സജിത് ബാബൂ, നഗരാസഭാ അധ്യക്ഷന്‍മാരായ വിവി രമേശന്‍, പ്രെഫ.കെ പി  ജയരാജന്‍, കാസര്‍കോട് നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ  എം നൈമുന്നീസ, ജില്ലാ പോലീസ് മേധാവി ഡി ശില്പ, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍, എഡിഎം എന്‍ ദേവിദാസ്, കാസര്‍കോട്  ആര്‍ഡിഒ ടി ആര്‍ അഹമ്മദ് കബീര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കാസര്‍കോട്  ജനറല്‍ ആശുപത്രി സൂപ്രണ്ട്  ഡോ രാജാറാം, ജില്ലാ ലേബര്‍ ഓഫീസര്‍ എം കേശവന്‍, ഡിഡിപി കെ  കെ  റെജികുമാര്‍ തുടങ്ങിയവര്‍  സംബന്ധിച്ചു.