കാഞ്ഞങ്ങാട്:  നഴ്സിന്റെ  വീട്ടിൽ പാമ്പിനെ  പിടിക്കാൻ കയറിയ  65  കാരന് കോവിഡ് സ്ഥിരീകരിച്ചു.

രാജപുരം പൈനിക്കര സ്വദേശിയായ ഗൃഹനാഥനാണ് ഇന്നലെ  കോവിഡ് സ്ഥിരീകരിച്ചത്.   കള്ളാർ പഞ്ചായത്തിൽ 10-ാം വാർഡിൽപ്പെട്ട പ്രദേശമാണ്  പൈനിക്കര.

15 ദിവസം  മുമ്പാ ണ് ആരോഗ്യ പ്രവർത്തകയായ പൈനിക്കരയിലെ  യുവതിയുടെ വീട്ടിൽ  പകൽസമയത്ത് വിഷപ്പാമ്പ് കയറുകയും വീട്ടുകാരുടെ നിലവിളികേട്ട് അയൽവാസികളിൽ  ചിലർ വീട്ടിലെത്തി അണലിയെ  കണ്ടെത്തുകയും ചെയ്തത്. 

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ആളും മറ്റൊരു അയൽവാസിയും ചേർന്നായിരുന്നു പാമ്പിനെ പിടികൂടിയത്.  അന്നേ ദിവസം  രാവിലെയാണ് പാമ്പ് വീട്ടിൽ കയറിയത്. അന്ന് വൈകിട്ട് ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ  നഴ്സിന്റെ വീട്ടിലെത്തിയവരെല്ലാം  ക്വാറന്റൈനിൽ പോയി സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

പൈനിക്കര സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ  ഈ പ്രദേശത്തിന്റെ  500 മീറ്റർ ചുറ്റളവിൽ ക്ലസ്റ്റർ മേഖലയായി പ്രഖ്യാപിച്ചു. ഇന്നലെ  വൈകിട്ട് രാജപുരം വ്യാപാര ഭവനിൽ ചേർന്ന ജാഗ്രത സമിതി പോലീസ് ആരോഗ്യ പ്രവർത്തകരുടെ  യോഗത്തിലാണ് തീരുമാനമുണ്ടായത്.

ആദ്യംരോഗം  കണ്ടെത്തിയ ആരോഗ്യ പ്രവർത്തകയുടെ ഫലം  നെഗറ്റീവായെങ്കിലും,  യുവതിയുടെ വീട്ടിലെത്തിയ  നാട്ടുകാർ നിരീക്ഷണത്തിൽ കഴിയുകയാണ്.