ബേക്കൽ: സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പോലീസ് പിടിയിലായി. ഇന്ന് പുലർച്ചെ ബേക്കൽ എസ്.ഐ, പി. അജിത്ത് കുമാറും സംഘവുമാണ് 2 കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശിയെ പിടികൂടിയത്. സഹായി ഓടി രക്ഷപ്പെട്ടു.

കോടി കടപ്പുറത്ത് മണൽക്കടത്ത് നടത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് പരിശോധനയ്ക്കെത്തിയ സബ് ഇൻസ്പെക്ടർ സംശയകരമായ സാഹചര്യത്തിൽ സഞ്ചരിച്ച സ്കൂട്ടറിന്  കൈകാണിച്ചെങ്കിലും നിർത്താതെ പോയി.

പാലക്കുന്നിൽ നിന്നും സ്കൂട്ടർ പിന്തുടർന്ന് വന്ന പോലീസ് കോട്ടിക്കുളത്ത് കഞ്ചാവുമായി വന്ന വാഹനം തടഞ്ഞുവെച്ചു.

അതിനിടെ, സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ ഫസലു തങ്ങൾ 30, വാഹനത്തിന്റെ താക്കോലുമായി ഓടി രക്ഷപ്പെടുകയും, വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശി മാനവിനെ 20, പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

സ്കൂട്ടറിന്റെ താക്കോലുമായി ഫസലു തങ്ങൾ ഓടി രക്ഷപ്പെട്ടതിനെത്തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് വാഹനത്തിൽ രഹസ്യമായി സൂക്ഷിച്ച 2 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് മഞ്ചേശ്വരത്തു നിന്നും വാങ്ങി കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.

പോലീസ് പിടിയിലായ മാനവ് കോഴിക്കോട് താമരശ്ശേരി രാരോത്ത് ശിവരാജന്റെ മകനും ബംഗളൂരുവിലെ ബി.എസ്.സി നഴ്സിങ്ങ് വിദ്യാർത്ഥിയുമാണ്. റജിസ്ട്രേഷൻ പോലും ലഭിച്ചിട്ടില്ലാത്ത പുതിയ സ്കൂട്ടറിലാണ് കഞ്ചാവ് കടത്തിയത്.

പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട ഫസലു തങ്ങൾക്കുവേണ്ടി തെരച്ചിൽ ശക്തമാക്കി. ജില്ലയിലെ കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധമുള്ളയാളാണ് രക്ഷപ്പെട്ട ഫസലു തങ്ങളെന്ന് വ്യക്തമായിട്ടുണ്ട്.

കോഴിക്കോട്ടേയ്ക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന കഞ്ചാവാണ് ബേക്കൽ പോലീസ് പിടിച്ചെടുത്തത്. പോലീസ് പിടിയിലായ മാനവ് c കഞ്ചാവിന്റെ അടിമകൂടിയാണ്.