ബിജെപി പ്രവർത്തകരുടെ മർദ്ദനമേറ്റ യുവാവിനെ കണ്ണൂരിലേക്ക് മാറ്റി
December 18, 2020
കാഞ്ഞങ്ങാട് : ബിജെപി പ്രവർത്തരുടെ ക്രൂര മർദ്ദനത്തിനിരയായ .യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂർ ആശുപത്രിയിലേക്ക് മാറ്റി. സിപിഎം ചെമ്മട്ടംവയൽ ബ്രാഞ്ച് സിക്രട്ടറി ഗോപാലകൃഷ്ണന്റെ മകനായ യദുകൃഷ്ണനെയാണ് 25, ഡിസമ്പർ 16– ന് നിട്ടടുക്കത്ത് ബിജെപി പ്രവർത്തകരുടെ സംഘം ക്രൂര മർദ്ദനത്തിനിരയാക്കിയത്. കാഞ്ഞങ്ങാട് നഗരസഭ നെല്ലിക്കാട്ട് 7– ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്തിന്റെ വിജയാഹ്ളാദ പ്രകടനത്തിൽ യദുകൃഷ്ണൻ പങ്കുചേർന്നിരുന്നു. ഇതിനിടെ വാർഡിൽ പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥി മാധവന്റെ നേതൃത്വത്തിലാണ് ആക്രമം നടന്നത്.
അക്രമിസംഘം ഇരുമ്പുവടി ഉപയോഗിച്ച് യദു കൃഷ്ണന്റെ ഇടതുകാൽ തല്ലിയൊടിക്കുകയും, തലയ്ക്ക് വടികൊണ്ടടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. യുവാവിന്റെ തലയിലെ മുറിവിൽ 7 തുന്നലുകൾ ഇടേണ്ടി വന്നു. മർദ്ദനത്തിൽ കവിളെല്ല് തകർന്ന യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായാണ് കണ്ണൂർ ആശുപത്രിയിലേക്ക് മാറ്റിയത്. മർദ്ദനത്തിൽ യദുകൃഷ്ണന്റെ വലതു കൈയ്ക്കും പരിക്കേറ്റു. ആക്രമി സംഘം യുവാവിന്റെ മൊബൈൽ ഫോണും കാറിന്റെ താക്കോലും തട്ടിയെടുത്തിരുന്നു. ബി.ടെക്ക് ബിരുദധാരിയായ യദുകൃഷ്ണൻ സിപിഎം അനുഭാവിയാണെന്നല്ലാതെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനൊന്നുമല്ല.
ബിജെപി പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞെന്നാരോപിച്ചാണ് ആക്രമി സംഘം യുവാവിന്റെ കാൽ തല്ലിയൊടിച്ചത്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം നടന്ന ഡിസമ്പർ 16 –ന് ഉച്ചയ്ക്കാണ് ആക്രമമുണ്ടായത്. യദുകൃഷ്ണനെ മർദ്ദിച്ചവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു.