ബാവനഗർ വാർഡിൽ ലീഗിൽ തർക്കം; കോൺഗ്രസ്സ് നേതാവ് മത്സര രംഗത്ത്
November 13, 2020
കാഞ്ഞങ്ങാട്: ബാവനഗർ 37-ാം വാർഡിനെ ചൊല്ലി മുസ്്ലീം ലീഗിൽ തർക്കം. എം. ഇബ്രാഹിമിനെ തഴഞ്ഞ് സി.കെ. അഷറഫിനെ ഔദ്യോഗിക പക്ഷം സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചതാണ് തർക്കത്തിനിടയാക്കിയത്. അഷറഫും ഇബ്രാഹിമും ഇരുവരെയും അനുകൂലിക്കുന്നവരും സ്ഥാനാർത്ഥിത്വത്തിൽ ഉറച്ചു നിന്നതോടെ മുസ്്ലീം ലീഗ് നേതൃത്വം പ്രതിസന്ധിയിലായി. തർക്കം രൂക്ഷമായതോടെ ബാവനഗർ വാർഡിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നീളുകയാണ്.
ഇരുവർക്കും വാർഡിൽ തുല്യ സ്വാധീനമുള്ളതാണ് നേതൃത്വത്തെ കുഴക്കുന്നത്. ലീഗിലെ പി. ഖദീജയാണ് നിലവിൽ വാർഡ് കൗൺസിലർ. സ്ഥാനാർത്ഥിയെ ചൊല്ലി ലീഗിൽ തർക്കം നിലനിൽക്കുന്നതിനിടെ ബാവനഗർ വാർഡിൽ യൂത്ത് കോൺഗ്രസ്സ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനറൽ സിക്രട്ടറിയായിരുന്ന വി.വി. സുഹാസ് മത്സരിക്കാൻ നീക്കമാരംഭിച്ചു.
സ്ഥാനാർത്ഥിയെ ചൊല്ലി ലീഗിൽ തർക്കമുള്ള സാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സുഹാസിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. 36-ാം വാർഡിൽ സെവൻ സ്റ്റാർ അബ്ദുൾ റഹ്മാനാണ് മുസ്്ലീം ലീഗ് സ്ഥാനാർത്ഥി. സിപിഎം സ്വതന്ത്രൻ മഹമൂദ് മുറിയനാവിയാണ് സെവൻ സ്റ്റാറിന്റെ എതിരാളി.
കഴിഞ്ഞ തവണ മത്സരിച്ച 38-ാം വാർഡ് സ്ത്രീ സംവരണ വാർഡായതിനാൽ മഹമൂദ് 36-ാം വാർഡിലേക്ക് കളം മാറ്റുകയായിരുന്നു.