കാഞ്ഞങ്ങാട്: ബാറുടമയെ കയ്യേറ്റം ചെയ്തുവെന്ന  പരാതിയിൽ  അച്ഛനും മകനുമെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. കർണ്ണാടക ചെമ്പേരിയിലെ  ബാറുടമയും നീലേശ്വരം തട്ടാച്ചേരി ഐശ്വര്യ ഹൗസിൽ  കെ.പി. അരവിന്ദനാണ് പരാതിക്കാരൻ.

ആഗസ്ത് 28-ന് ഉച്ചയ്ക്ക് 1.30 മണിക്കാണ്  കാഞ്ഞങ്ങാട്ടെ സ്റ്റീഫൻ ജോസഫും, മകനും ചേർന്ന് അരവിന്ദനെ  കയ്യേറ്റം ചെയ്തത്.  ഇദ്ദേഹത്തിന്റെ  ചെമ്മട്ടംവയലിൽ  മൈക്കാനത്തുള്ള  പറമ്പിൽ അതിക്രമിച്ചു കയറി സ്റ്റീഫനും മകനും ചേർന്ന് കയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.

സംഭവത്തിൽ സ്റ്റീഫനും, മകനുമെതിരെയാണ് പോലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് കാരിത്താസ് റോഡിൽ താമസിക്കുന്ന സ്റ്റീഫൻ മുൻ സൈനികനാണ്. സ്റ്റീഫനെ  കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അരവിന്ദനെതിരെ മറ്റൊരു കേസും  പോലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആഗസ്ത് 28-ന് ചെമ്മട്ടംവയലിൽ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള പാർക്കിംഗ് സ്ഥലത്തേക്ക് കാർ ഓടിച്ചു കയറ്റി സ്റ്റീഫനെ  അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിന്റെ  പരാതി.