കാസർകോട്: ജ്വല്ലറിയുടെ പേരിൽ  കോടികൾ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മഞ്ചേശ്വരം എംഎൽഎ എം. സി കമറുദ്ദീനെ  ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ .കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.

സമൂഹത്തിന് മാതൃകയാകേണ്ട എംഎൽഎ തട്ടിപ്പുകാർക്ക് മാതൃകയായിരിക്കുകയാണ്. കോടികൾ തട്ടിപ്പു നടത്തിയ എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടാണ് മുസ്ലിംലീഗ് സ്വീകരിച്ചിരിക്കുന്നതെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.  പരാതിക്കാരെ  ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കേസ് അട്ടിമറിക്കാൻ കമറുദ്ദീൻ ശ്രമിക്കുകയാണെന്നും ബിജെപി ആരോപിച്ചു. ഇൗ കാര്യത്തിൽ  യുഡിഎഫ് നിലപാട് വ്യക്തമാക്കാൻ തയ്യാറാകണം.

വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും തട്ടിപ്പുകേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകാത്തത്  പ്രതിഷേധാർഹമാണ്. മുസ്ലിം ലീഗിന്റെ  സ്വാധീനം മൂലമാണ് പോലീസ് അറസ്റ്റ് ചെയ്യാത്തത് എന്ന് ശ്രീകാന്ത് ആരോപിച്ചു.

കേസ് ക്രൈംബ്രാഞ്ചിന് വിട്ടത് അന്വേഷണവും അറസ്റ്റും നീട്ടിക്കൊണ്ടുപോകാൻ ആണ്. അന്വേഷണ ഏജൻസിയെ മാറ്റി അതിലൂടെ കമറുദ്ദീനും മറ്റു പ്രതികൾക്കും  കേസ് അട്ടിമറിക്കാനുള്ള  സാഹചര്യം ഉണ്ടാക്കാനാണെന്ന് ശ്രീകാന്ത്  ആരോപിച്ചു.

കമറുദ്ദീന്റെ രാജിയും  അറസ്റ്റും ആവശ്യപ്പെട്ട് ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ശ്രീകാന്ത് അറിയിച്ചു.