കാഞ്ഞങ്ങാട്: അമ്പലത്തറയിലെ അവിവാഹിത യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ  ബലാത്സംഗത്തിനിരയാക്കിയ കേസ്സിൽ കുറ്റപത്രം ഇഴയുന്നു.

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അവിവാഹിത യുവതിയെ അജാനൂർ തെക്കേപ്പുറം സ്വദേശി  കമാൽഷാനിൽ കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ  ബലാത്സംഗത്തിനിരയാക്കിയത് 2019 ഡിസംബർ  മാസത്തിലാണ്.

ദീർഘ നാളായി പരിചയമുണ്ടായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം  നൽകി പ്രലോഭിപ്പിച്ചാണ് കമാൽ ഷാനിൽ യുവതിയെ  കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിലെത്തിച്ചത്. ഈ സംഭവത്തിൽ കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത 0040/2020 നമ്പർ എഫ്ഐആറിലാണ് തുടർ നടപടികൾ നീളുന്നത്. ജനുവരിയിൽ യുവതി അമ്പലത്തറ പോലീസിൽ കൊടുത്ത പരാതി പിന്നീട് കോഴിക്കോട് കസബ പോലീസിന് കൈമാറുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമികാന്വേഷണം നടത്തിയ കോഴിക്കോട് കസബ  പോലീസ് പിന്നീട്  അന്വേഷണം വനിതാ സെല്ലിന് കൈമാറി.

തുടർനടപടികൾ വൈകിയതിനെത്തുടർന്ന് കേസിലെ പ്രതിയായ കമാൽഷാനിലിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. അമ്പലത്തറ യുവതിയുടെ പരാതിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടന  ഇടപ്പെട്ടതിനെത്തുടർന്നാണ് കേസിന് വീണ്ടും അനക്കമുണ്ടായത്.

പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കാൻ  സൈബർസെല്ലിന് കൈമാറിയിട്ടുണ്ട്.

യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കമാൽ ഷാനിൽ ഫോണിൽ ചിത്രീകരിച്ചുവെന്ന  പരാതിയുള്ള സാഹചര്യത്തിലാണ് മൊബൈൽ  വിദഗ്ദ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തത്. ബലാത്സംഗത്തിനിരയായ യുവതിയുടെ വസ്ത്രങ്ങൾ രാസപരിശോധനയ്ക്കായി റീജണൽ കെമിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

ഇതിന്റെ പരിശോധനാ ഫലവും, മൊബൈൽ ഫോൺ ദൃശ്യങ്ങളുടെ വീണ്ടെടുപ്പും ഉണ്ടായതിന് ശേഷമായിരിക്കും കേസിൽ കുറ്റപത്രം സമർപ്പിക്കുക.

നീതി ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിക്കും, വനിതാ കമ്മീഷനും നൽകിയ പരാതിക്ക് പുറമെ ജനാധിപത്യ മഹിളാ അസോസിയേഷനും പരാതി കൊടുത്തിരുന്നു.  ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ച കമാൽ ഷാനിൽ ജാമ്യ വ്യവസ്ഥപ്രകാരം അന്വേഷണോദ്യോഗസ്ഥയ്ക്ക് മുന്നിലെത്തി ആഴ്ചതോറും ഒപ്പിടുന്നുണ്ട്.