വക്കീലൻമാരുടെ ഗൂഗിൾ മീറ്റും പിന്നെ ഒരു “മൈ” പ്രയോഗവും
November 20, 2020
കോവിഡ് കാലമായതിനാൽ മുഖ്യമന്ത്രിയടക്കമുള്ള സമൂഹത്തിലെ ഉന്നതർ ഉദ്ഘാടിക്കുന്നതും, യോഗം ചേരുന്നതുമെല്ലാം നവമാധ്യമങ്ങളിലൂടെയാണ്.
ബാർ അസോസിയേഷൻ കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു.
പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.കെ.ശ്രീധരന്റെ ക്രിമിനൽ നടപടികളിലെ വിചാരണ എന്ന വിഷയത്തിൽ ക്ലാസു കേൾക്കാൻ 55 ഓളം അഭിഭാഷകരാണ് ഗൂഗിൾ മീറ്റിൽ പങ്കെടുത്തത്. അഭിഭാഷകരായ പി.കെ. ചന്ദ്രശേഖരന്റെയും മാധവൻ മലങ്കാടിന്റേയും ആമുഖ പ്രസംഗം നീണ്ടു പോയെങ്കിലും, ക്ഷമയോടെ വക്കീലൻമാർ സി. കെ. വക്കിലിന്റെ ക്ലാസ്സ് കേൾക്കാൻ തയ്യാറായി. പഠനക്ലാസ്സ് രാത്രി 8 മണിയോടെ തീർന്നിരുന്നു.
ഗൂഗിൾ മീറ്റിൽ ഒരു അഭിഭാഷകനൊഴികെ മറ്റ് അഭിഭാഷകരെല്ലാവരും ഓഡിയോ ഓഫ് ചെയ്താണ് ക്ലാസ്സിൽ പങ്കെടുത്തിരുന്നത്. തൽസമയം നമ്മുടെ ഒരു വക്കീൽ ഓഡിയോ ഓഫ് ചെയ്യാൻ മറന്നു, ക്ലാസ്സ് അവസാനിച്ച ഉടൻ അഭിഭാഷകൻ തന്റെ സ്വന്തം സംതൃപ്തിക്കായി ഉരുവിട്ട പ്രയോഗം ഗൂഗിൾ മീറ്റിൽ തത്സമയ ലൈനിലുണ്ടായിരുന്ന പ്രാസംഗികനും ബാർ അസോസിയേഷൻ നേതാക്കളുമുൾപ്പെടെ മറ്റെല്ലാ അഭിഭാഷകരും ഭംഗിയായി കേട്ടു. ഈ മൈ….. കേൾക്കാനാണോ ഇത്രയും സമയം ഇവിടെ കുത്തിയിരുന്നതെന്നായിരുന്നു വക്കീലിന്റെ ചോദ്യം.
ചോദ്യമെല്ലാവർക്കും ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് വേറെ കാര്യം. എങ്കിലും വക്കീലന്മാരിൽ നിന്നും മറു ചോദ്യമൊന്നുമുണ്ടായില്ല. വിദേശത്തായിരുന്ന നമ്മുടെ അഭിഭാഷകൻ അടുത്തിടെയാണ്കാഞ്ഞങ്ങാട്ട് തിരിച്ചെത്തിയത്.