ചുമട്ട് തൊഴിലാളി വാഹനാപകടത്തിൽ മരിച്ചു
August 01, 2020
കാഞ്ഞങ്ങാട് : ലോറിയും വാനും കൂട്ടിയിടിച്ച് ചുമട്ട് തൊഴിലാളി മരിച്ച സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ്കേസെടുത്തു.
ഇന്നലെ രാത്രിയാണ് ദേശീയ പാതയിൽ പടന്നക്കാട്ട് നാഷണൽ പെർമിറ്റ് ലോറിയും ബൊലേഗാവാനും തമ്മിൽ കൂട്ടിയിടിച്ചത്. വാനിനകത്ത് സഞ്ചരിച്ചിരുന്ന കോട്ടപ്പുറം ആനച്ചാലിലെ കെ.വി. പ്രദീപനാണ് 36, ആശുപത്രിയിലേക്കുളള യാത്രയ്ക്കിടെ മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ വാനിനകത്ത് കുടുങ്ങിയ ചുമട്ടുതൊഴിലാളി യുവാവിനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലായിരുന്ന പ്രദീപനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരണപ്പെട്ടു.
മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും പരേതൻ ആനച്ചാലിലെ ഏ.കെ. ബാകൃഷ്ണൻ –ജാനു ദമ്പതികളുടെ മകനാണ്.സി.ഐ.ടി.യു പ്രവർത്തകനായ പ്രദീപൻ കോട്ടപ്പുറം അമ്പലത്തിന് സമീപത്തെ സിമന്റ് ഗോഡൗണിൽ ചുമട്ട് തൊഴിലാളിയാണ് .
സഹോദരങ്ങൾ : പ്രസാദ്,പ്രമോദ് പടന്നക്കാട് കാർഷിക കോളേജിന് മുൻവശത്താണ് ഇന്നലെ രാത്രി പ്രദീപൻ സഞ്ചരിച്ച കെ.എൽ.01.ബി.ഏ 8085 നമ്പർ ബൊലേറോ ജീപ്പിൽ കെ.എൽ.67 ബി. 8668 നമ്പർ ലോറിയിടിച്ചത്.
ഡ്രൈവർക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തിട്ടുണ്ട്.