ഹൊസ്ദുർഗ് ഇൻസ്പെക്ടറെ മഞ്ചേശ്വരത്തേക്ക് മാറ്റി
October 06, 2020
സിപിഐ ഓഫീസിന് യൂത്ത് കോൺഗ്രസ് കല്ലെറിഞ്ഞതിലുണ്ടായ പോലീസ് വീഴ്ച
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഐപി, കെ.പി. ഷൈനിനെ മഞ്ചേശ്വരത്തേക്ക് സ്ഥലം മാറ്റി.
കാഞ്ഞങ്ങാട്ട് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസും, തൊട്ടടുത്ത് മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസും പ്രവർത്തിക്കുന്ന എംഎൻ സ്മാരക മന്ദിരത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞ് കേടുപാടുകൾ വരുത്തിയ സംഭവവുമാണ് ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെ സ്ഥലം മാറ്റത്തിൽ കലാശിച്ചത്.
കല്ലേറ് സംഭവത്തിൽ ഇൻസ്പെക്ടർക്ക് നിയമ വാഴ്ചയിൽ പരാജയം
സംഭവിച്ചുവെന്നാണ് സിപിഐ പാർട്ടിയുടെ നിലപാട്.
ട്രാവലേഴ്സ് ബംഗ്ലാവ് റോഡിൽ പ്രവർത്തിക്കുന്ന എംഎൻ സ്മാരക
മന്ദിരത്തിലേക്ക് പ്രകടനമായെത്തിയ അമ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സംഭവ ദിവസം മന്ത്രിയുടെ ഓഫീസിന് 50 മീറ്റർ അകലെ ഐപിയും, പാർട്ടിയും തടഞ്ഞിരുന്നുവെങ്കിലും, പോലീസ് വലയം മറികടന്ന് പ്രവർത്തകർ സിപിഐ ഓഫീസിന്റെ താഴത്തെ നിലയിൽ തടിച്ചുകൂടുകയും, മുദ്രാവാക്യം
വിളിക്കുകയും, പിന്നീടുണ്ടായ സംഘർഷത്തിൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സൊസൈറ്റി ഓഫീസിന് നേർക്ക് കല്ലെറിയുകയുമായിരുന്നു.
മഞ്ചേശ്വരം ഐപി, അനൂപ് കുമാറിനെ ഹൊസ്ദുർഗിൽ നിയമിച്ചു.
ഐപി, അനൂപ് മുള്ളേരിയ സ്വദേശിയും, കെ.പി. ഷൈൻ ചെറുവത്തൂർ തുരുത്തി സ്വദേശിയുമാണ്.