യുവാവിന്റെ മാതാവ് ആനന്ദാശ്രമം ജീവനക്കാരി
May 01, 2020
കാഞ്ഞങ്ങാട്: കോവിഡ് രോഗം സ്ഥിരീകരിച്ച ആനന്ദാശ്രമം യുവാവിന്റെ മാതാവ് ആനന്ദാശ്രമത്തിലെ ജീവനക്കാരി. ആശ്രമത്തിലുള്ള പശു സംരക്ഷണ വിഭാഗത്തിൽ ജോലി നോക്കി വരികയാണ് അമ്പതുകാരിയായ മാതാവ്. ആശ്രമത്തിന്റെ പ്രാർത്ഥനാ ഹാളിന് പിന്നിലാണ് പശു വളർത്തു കേന്ദ്രം. എന്നും കാലത്ത് പശു വളർത്തു കേന്ദ്രത്തിലെത്തുന്ന സ്ത്രീ ജോലികൾ തീർത്ത ശേഷം ഉച്ചയ്ക്ക് ആശ്രമം വക ഭോജന ശാലയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് വീട്ടിലേക്ക് പോകാറുള്ളത്.
മാതാവിന് പുറമെ യുവാവിന്റെ സഹോദരിയും രണ്ടു കുട്ടികളും ഒരു വീട്ടിലാണ് താമസം. മാതാവടക്കമുള്ളവരെ ഇന്നലെ തന്നെ നിരീക്ഷണത്തിലാക്കിക്കഴിഞ്ഞു. രോഗ വ്യാപനം തടയുന്നതിനുള്ള മുൻ കരുതലായി ആനന്ദാശ്രമത്തിലേക്കുള്ള പ്രധാന റോഡ് പോലീസ് അടച്ചിട്ടു. തൊട്ടടുത്ത സജ്ഞീവിനി ആശുപത്രി പരിസരത്തു നിന്ന് യുവാവിന്റെ വീട്ടിലേക്ക് പോകുന്ന ടാർ റോഡ് അടച്ച ശേഷം സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.
സംസ്ഥാനത്ത് കോവിഡ് രോഗം ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന കാസർകോട് ജില്ല പൂർണ്ണമായും കോവിഡിനെ അതിജീവിച്ച് തലയുയർത്തി നിൽക്കുമ്പോഴാണ് ആനന്ദാശ്രമം പരിസരത്ത് വീണ്ടും രോഗബാധ കണ്ടെത്തിയത്.